ഇൻഡോർ: ഞാൻ താമസിച്ച ആദ്യ ഉത്തരേന്ത്യൻ സിറ്റിയും ഒരു എൻ.സി.സി. നാഷണൽ ക്യാമ്പും

2014 ഒക്ടോബർ, കേരളം 1/29 എൻ.സി.സി - പി.എസ്.എം.ഒ. കോളേജ് യൂണിറ്റിൻറെ അമരത്ത് ഷുക്കൂർ സാർ മാറി റഹ്‌മാൻ സാർ അസ്സോസിയേറ്റ് ഓഫീസർ ആയി ചുമതലയേറ്റു തുടരുന്ന കാലം. നാഷണൽ കേഡറ്റ് കോർപ്‌സിൽ കേറി വറൈറ്റിയായ പരീക്ഷണങ്ങളും അനുഭവ പാഠങ്ങളും പഴറ്റാൻ തുടങ്ങിയിട്ട് രണ്ട് വർഷം തികയാൻ പോകുന്നു. ഇന്നേവരെ മൊത്തം മൂന്നു ക്യാമ്പുകളിൽ പങ്കാളിയാവാൻ സാധിച്ചിട്ടുണ്ട്; മാവൂർ ഗ്രാസിമിലെ ഒരു കംബൈൻഡ് അന്ന്വൽ ട്രെയിനിങ് ക്യാമ്പും അവിടത്തന്നെ വച്ചുണ്ടായിരുന്ന റിപ്പബ്ലിക്ക് ഡേ ഇന്റർബറ്റാലിയൻ പരേഡ് ക്യാമ്പും പിന്നെ കാലിക്കറ്റ് റ്റു കൊച്ചി ഒരു ഓൾ കേരളം സൈക്ലിംഗ് എക്‌സ്‌പഡീഷനും. മൂന്നും കഴിഞ്ഞു കുറച്ച് മാസങ്ങൾ പുതിയ ക്യാമ്പൊന്നുമില്ലാതെ ബോറടിച്ച് വെറുതെയിരിപ്പാണ്. ഓരോ ആഴ്ചാവസാനങ്ങളിലുമുള്ള കോളേജ് പരേഡ് ട്രെയിനിങ് ദിനങ്ങളും അന്നന്നത്തെ കോഴി ബിരിയാണിയും മാത്രമാണ് ഇച്ചിരി സമാധാനം തൂകാറുള്ളത്. അങ്ങനിരിക്കെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചുള്ള ഒരു നാഷണൽ ക്യാമ്പിന് എനിക്കവസരമൊരുങ്ങുന്നത്. മുമ്പത്തെ മൂന്നെണ്ണം കൂടെ ഇത് എൻ്റെ നാലാമത്തേ ക്യാമ്പാണ്. കേരളം & ലക്ഷദ്വീപ് ഡിറക്ടറേറ്റിന് കീഴിൽ മലപ്പുറം ജില്ലയുടെ സ്വന്തം ബറ്റാലിയനായ 29 കെ BN നു നാല് ഒഴിവാണുള്ളത്. അങ്ങനെ ആ നാലുപേരിൽ ഒരാളായിത്തീരാൻ എനിക്കും ദൈവയോഗമുണ്ടായി. എന്നെ കൂടാതെ എൻ്റെ കോളേജിലെത്തന്നെ അഭിജിത്തിനും മമ്പാട് എം.ഇ.എസ്‌  കോളേജിലെ സുധീഷിനും റമീസിനുമായിരുന്നു ആ അവസരം കൈവന്നത്. അങ്ങനെ നവംബർ മാസം ആദ്യവാരം, യാത്രയും ക്യാമ്പും സംബന്ധിച്ചുള്ള ഒരു ബ്രെയ്‌ഫിങ്‌ മീറ്റ് നമ്മടെ ഉത്തരകേരള എൻ.സി.സി. ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള കാലിക്കറ്റ് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് നടന്നു. അപ്പോഴാണ് ഞങ്ങളിൽ ഏറെപ്പേർക്കും ക്യാമ്പിന് പോകാൻ പോകുന്നവരെ  ആദ്യമായി പരസ്പരം കാണുവാൻ സാധിക്കുന്നത്. ചിലർക്ക് മുമ്പ് എൻ സി സിയുടെ തന്നെ മറ്റ്‌ പ്രോഗ്രാമുകളിൽ കണ്ടു പരിചയമുണ്ടായിരുന്നു. മീറ്റിങ്ങിന്റെ മുഖ്യ നിദ്ദേശകൻ കോഴിക്കോട് ആർട്സ് കോളേജിലെ ശ്രീജിത്ത് സാർ ആയിരുന്നു, കൂടെ 30 BN ൻറെ സി.ഒ. (കമ്മാണ്ടിങ് ഓഫീസർ) സാബും എസ്.എം. (സുബേദാർ മേജർ) സാബും  ഉണ്ട്. ശ്രീജിത് സാർ തന്നെയാണ് നവംബർ 18 നു ആരംഭിക്കുന്ന ക്യാമ്പ് യാത്രക്ക് ഞങ്ങളോടൊപ്പം ഇൻഡോറിനു അക്കമ്പനി ചെയ്യുന്നതും. സാർ യാത്രക്ക് മുന്നോടിയായുള്ള നിർദേശങ്ങളും കയ്യിൽ കരുതേണ്ട സാധനസാമഗ്രികളും പറഞ്ഞുതന്നു. അതെല്ലാമനുസരിച്ച് വേണം പതിനെട്ടിന് യാത്രക്ക് പുറപ്പെടാൻ. യാത്രക്കാവശ്യമായ ഡോക്യൂമെൻറ്സിന്റെ കോപ്പികൾ ഞങ്ങളോരോരുത്തരും സാറിന് കൈമാറി. ടോട്ടൽ സാറടക്കം പതിനേഴുപേരടങ്ങുന്ന സംഘമാണ് യാത്രക്കുള്ളത്. ഞങ്ങൾ 29 BN ൻറെ നാലുപേർക്ക് പുറമെ 30 യുടെ അരുൺ, ബിഥുൻ, ഫ്ലെമിൻ, സായ്‌, ആദർശ്‌, അക്ഷയ്, 9 K ഗേൽസ് BN ന്റെ ജിനു, നൗഷിദ, ഐശ്വര്യ, മനീഷ, ശ്രുതി & അതുല്യ എന്നിവരുമായിരുന്നു ക്യാമ്പിലേക്ക് പോകേണ്ട മലയാളികൾ. ഇതിൽ ഞാനും അഭിയും ഫ്ലെമിനും മുമ്പ് സൈക്ലിംഗ് ക്യാമ്പിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെല്ലാം എനിക്ക് പുതുതാണ്. ശേഷം പുതിയകണ്ടുമുട്ടലുകളും കഥകളും പരിചയം പുതുക്കലുമൊക്കെയായി ഞങ്ങൾ അന്ന് വൈകുന്നേരം വരെ സംസാരിച്ചിരിന്നു . ഞങ്ങളെല്ലാരും പരസ്പരം കോൺടാക്ട് നമ്പറുകൾ കൈമാറുകയും ഒരു വാട്സെപ്പ് ഗ്രൂപ്പ് ക്രിയേറ്റ്  ചെയ്യുകയും ചെയ്തു. പതിനെട്ടിന് വീണ്ടും കാണാമെന്നു പരസ്പരം പറഞ്ഞു വെസ്റ്റ്ഹില്ലടുത്തുള്ള വരക്കൽ ബീച്ചിലെ സൂര്യാസ്തമയവും കണ്ടുകൊണ്ടായിരുന്നു ഞങ്ങളന്ന് മടങ്ങിയത്.

നവംബർ 18 വൈകുന്നേരം, ഇൻഡോർ യാത്രയെൻറെ ആദ്യ ഉത്തരേന്ത്യൻ നഗരത്തിലേക്കുള്ള യാത്രയാണ്. ശ്രീജിത്‌സാറിന്റേതാണ് ട്രാവൽ ഇറ്റിനെററിയെല്ലാം, അതേപ്രകാരം പ്ലാനെന്നത് കോഴിക്കോട് നിന്നും മംഗള എക്സ്പ്രസ്സിൽ മധ്യപ്രദേശിലെത്തന്നെ ഖാൻത്വായിലേക്ക്, അവിടെ നിന്ന് ഒരു മീറ്റർഗേജ് വണ്ടിയിൽ ഇൻഡോറിനും. പക്ഷെ.., സത്യമെന്തായിരുന്നെന്ന് വെച്ചാൽ സാറുൾപ്പെടെയുള്ള ഞങ്ങൾ പതിനേഴുപേർക്കും ടിക്കറ്റ് കൺഫേം ആയിരുന്നില്ല!! ആ വിവരം ഞങ്ങളറിയുന്നത് അന്നേ ദിവസമാണ് :(
എന്ത് ചെയ്യാൻ.., ക്യാമ്പ് അന്നൗൺസ്‌മെൻറ് പെട്ടന്നായിരുന്നതിനാൽ ടിക്കറ്റ് ലഭ്യമായേക്കുക ശ്രമകരമായിരുന്നു. ആകെ നാലു കൺഫേമ്ഡ് ടിക്കറ്റ്‌സുണ്ട്, ബാക്കി 13 പേര് തൽക്കാലം ഖാന്ദ്വവരെ സെക്കന്റ് ക്ലാസ്സിൽ അഡ്‌ജസ്റ്റ് ചെയ്യുകയേ നിവൃത്തിയുള്ളൂ. അത് ഏകദേശം 30 മണിക്കൂർ നീളുന്ന യാത്രയാണ്. വൈകുന്നേരം അഞ്ചിനാണ് ട്രെയിൻ. 30 BN ൻറെ സി.ഓ സാബെത്തിയിട്ടുണ്ട് ഞങ്ങളെ യാത്രയയക്കാൻ. കൃത്യം അഞ്ചിന് തന്നെ വണ്ടി പ്ലാറ്റുഫോമിലെത്തി. സാറും അക്ഷയും ജിനുവും ഐശ്വര്യയും കൺഫേംഡ് സീറ്റിൽ ഇരുന്നുകൊള്ളാമെന്നും ബാക്കിയുള്ള ഞങ്ങൾ സെക്കന്റ് ക്ലാസ്സിൽ കേറിക്കോളാമെന്നും അങ്ങനെ പരസ്പര ധാരണയായി. അന്ന്  മംഗളയിലും സെക്കന്റ് ക്ലാസ്സതിൻറെ  മഹത്വം കൈവിട്ടിരുന്നില്ല, നല്ല വാഗൺ ട്രാജഡി തന്നാണ് ഇതിലും. ഞങ്ങൾ പതിമൂന്നുപേർ അങ്ങനെ എൻസിസിയുടെ മാതാവിനേം മനസ്സിൽ ധ്യാനിച്ഛ് സെക്കന്റ് ക്‌ളാസിൽ എങ്ങനെയൊക്കെയോ കയറിക്കൂടി. ചെയ്യുന്നത് എൻസിസിക്കുള്ളിൽ നിന്നുകൊണ്ടായിരുന്നതിനാൽ എല്ലാർക്കും അതൊരു വേദന നിറഞ്ഞ "ത്രില്ല്" തന്നായിരുന്നു. സെക്കന്റ് ക്ലാസ്സായിരുന്നതിനാൽ ഇരുത്തമൊന്നും സ്വപ്നം കാണണ്ട, അതും ഒരു ദീർഘ ദൂരട്രെയിനിൽ, കിട്ടിയാൽ ഭാഗ്യം അത്രതന്നെ. ലഗേജുകളെല്ലാം സീറ്റുകൾക്കടിയിൽ എങ്ങനെയൊക്കെയോ കുത്തിക്കയറ്റി എല്ലാരും നിന്നുകൊണ്ടങ്ങനെ യാത്ര തുടരുകയാണ്. പതിയെ പതിയെ വെഷമങ്ങളും കൈകാൽ വേദനകളുമെല്ലാം മറന്ന് ഞങ്ങൾ ആ യാത്ര ആസ്വദിക്കാനാരംഭിച്ചു, അന്താക്ഷരിയും നാടൻപാട്ടുകളുമായി ഞങ്ങൾ സെക്കന്റ് ക്ലാസ് കോച്ചിലങ്ങനെ തകർക്കുവാണ്.
അങ്ങനെ മംഗലാപുരവും കഴിഞ് വണ്ടി പോയിക്കൊണ്ടിരിക്കയാണ്, പതിയെ പതിയെ ഞങ്ങടെ കംപാർട്മെന്റിൽ മലയാളികൾ കൊറഞ്ഞുതുടങ്ങി. അങ്ങനെ അവിടത്തെ അന്തരീക്ഷമാകെ ശോകമാകാൻ തുടങ്ങുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.

അപ്പോഴേക്കും ഞങ്ങളിൽ ചിലർക്ക് തൽകാലം കഷ്ടിച്ച് ഇരിക്കാനെന്നോണം സീറ്റ് കിട്ടിയിട്ടുണ്ട്. ഞങ്ങൾ പതിമൂന്നുപേരിൽ നാലു പെൺപിള്ളേരും ബാക്കി ആൺപിള്ളേരുമാണ്, നിലവിലാകട്ടെ ഞങ്ങളിരിക്കുന്ന കോച്ചിൽ ഇവർ നാലുപേരെക്കൂടാതെ വേറെ സ്ത്രീകളായിട്ട് ആരുമില്ല. ചില ആളുകളുടെ തുറിച്ച് നോട്ടം അവരെ പരിഭ്രമപ്പെടുത്തുന്നതായി നൗഷിദയും മനീഷയും ഇടയ്ക്കിടെ ഞങ്ങളോട് പറയുന്നുണ്ട്. വേറെ ചില ആളുകളാകട്ടെ പുകവലിയും ഗുട്കയും അങ്ങനെ ഉപയോഗിച്ച് കൊണ്ടിരിക്കയാണ്. കംപ്ലയിന്റ് ചെയ്യാനൊന്നും നിർവാഹമില്ല തൽക്കാലം. അവരത്ര കോമ്പ്ലിക്കേറ്റഡ് മനുഷ്യരായിരുന്നില്ല, കാരണം വലിക്കാൻ വേണോ ചവയ്ക്കാൻ വേണോന്നൊക്കെ ഞങ്ങളോട് ചോദിക്കുമോ? വളരെ കൂളായി അവരവരുടെ ലഹരികളങ്ങനെ നുണഞ്ഞു ആ ക്രൗഡിനിടയിലും യാത്ര ആസ്വദിക്കുന്നു. പിന്നെയടക്കിടക്ക് കേറിവരുന്ന ഹിജട സഹോദരങ്ങൾ മാത്രമായിരുന്നു മറ്റൊരു പുലിവാല്. അവരവരുടെ ക്യാഷ് ആവശ്യപ്പെട്ടുള്ള നടത്തമാണ് സൂചിപോലും കുത്താൻ ഇടമില്ലാത്ത കോച്ചിനിടയിലൂടെ. പണം കൊടുത്തില്ലെങ്കി അവരുടെ ദേഹോപദ്രവവും സൗജന്യമായി സഹിച്ചേക്കണം. അവരിൽപെട്ട ഒരാൾ ആദർശിനോട് പണമാവശ്യപ്പെട്ടപ്പോൾ തരില്ലെന്ന് പറഞ്ഞ അവന്റെ മുഖത്തേക്ക് അയാളുടെ അടിവസ്ത്രം പൊക്കികാണിച്ചതും അവൻ ജാള്യത നിറഞ്ഞ മുഖത്തോടെ ഞങ്ങളെ നോക്കുന്നതും ഇപ്പഴും ഓറ്മയിൽ വരുന്നു. അങ്ങനെ കർണാടകം, ഗോവ, മഹാരാഷ്ട്ര ഒക്കെ പിന്നിട്ട് ഏകദേശം 32 മണിക്കൂറിനു ശേഷം മധ്യപ്രദേശിലെ ഖാന്ദ്വയിൽ എത്തിച്ചേർന്നു. മൂന്ന് നാല് മണിക്കൂർ വൈകിയായിരുന്നു വണ്ടി അവിടെയെത്തിയത്, രാത്രി പത്തിനെത്തേണ്ടത് പുലർച്ചെ ഒന്നര മണിയോടെയാണ് റീച്ചായത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയതും പെട്ടെന്ന് തന്നെ ലഗ്ഗേജ്‌ എല്ലാം പുറത്തേക്കിട്ട് ഞങ്ങളും ഇറങ്ങി. അപ്പഴും മനസ്സിൽ സെക്കന്റ് ക്ലാസ്സിൽ ടോയ്ലറ്റിന്റെ വശങ്ങളിൽവരെ കിടന്നുനിറങ്ങുന്നവരെകുറിച്ചായിരുന്നു ആലോചന. എന്തായാലും ഒരു പരീക്ഷണം വിജയിച്ചതിൻറെ ആഹ്‌ളാദം ഞങ്ങൾ പതിമൂന്നുപേരുടെയും ഉള്ളിലുണ്ട്.

അപ്പോഴേക്കും ശ്രീജിത്ത് സാറും സ്ലീപ്പറിൽ ഉണ്ടായിരുന്ന ബാക്കി  മൂന്ന്പേരും ഞങ്ങളുടെ അടുത്തേക്ക് വന്നു. ഖൻദ്ധ്വാ ജംഗ്ഷനിൽ നിന്നും പുലർച്ചെ അഞ്ചരയോടെയാണ് ഇൻഡോറിലേക്കുള്ള അടുത്ത ട്രെയിൻ. അതൊരു മീറ്റർ ഗേജ് റൂട്ടാണ്, അത്തരത്തിലുള്ള എൻ്റെ ആദ്യ യാത്രനുഭവമാണത്. അടുത്ത യാത്രക്കുളള സ്ലീപ്പർക്ലാസ്സ് ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ഞങ്ങളെല്ലാർക്കുമുള്ള സൗകര്യം കുറവായിരുന്നതിനാൽ വൈറ്റിംഗ്‌റൂമിന്‌ പുറത്തെ കസേരകളിൽ തന്നായിരുന്നു അടുത്ത യാത്രക്കുള്ള കാത്തിരിപ്പ്. അതിനിടക്ക് വാഷ്‌റൂമിലൊക്കെ പോയി ഫ്രഷായി വരുന്നുണ്ട് ഓരോരുത്തർ വീതം. പിന്നെ ഓരോ ചായ വാങ്ങിക്കുടിച്ച് ഞാനും അരുണും സായും ആദർശും കൂടെ പ്ലാറ്റുഫോമിന്റെ ദൂരമളക്കുന്നെന്നോണം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നുണ്ട്. കാര്യമുണ്ട്, മൊബൈൽ ഫോണെല്ലാം ചത്തിട്ട് ദിവസം ഒന്നായി. ചാർജിങ് സ്പോട്ടുകൾ തപ്പിയിറങ്ങിയതാണ്. സമയമങ്ങനെ പോകുന്നതിനിടക്ക് അടുത്ത വണ്ടി ഖാന്ദ്വയിൽ നിന്നാണ് സ്റ്റാർട്ട് ചെയ്യുന്നതിനാൽ ഒരു നാലരമണിയായപ്പോഴേക്കും പ്ലാറ്റഫോമിൽ കൊണ്ടിട്ടിട്ടുണ്ട്. ഇത്തവണ സീറ്റെല്ലാം ബുക്ക് ചെയ്തത് കൺഫേം ആയിരുന്നതിനാൽ നീണ്ടു നിവർന്നു കിടക്കണം, പറ്റുമെങ്കിലൽപം ചാച്ചണം. വണ്ടി കൊണ്ടിട്ടപാടെ ആക്രാന്തത്തോടെല്ലാരും കേറിക്കിടന്നു. വലിയ ലഗ്ഗേജ്‌ സീറ്റിനടിയിലും ഹാൻഡ് ബാഗ് തലയിണയായും കരുതിവെച്ചു. ഉറക്കക്ഷീണം നന്നായിഉണ്ടായിരുന്നതിനാൽ കെടന്നപാടേ കണ്ണടഞ്ഞു. പക്ഷെ, അഞ്ചരമണിക്ക് വണ്ടി മൂവായിതൊടങ്ങിയപ്പോൾ ശക്തമായ ശീതകാറ്റു വന്നു വീശാൻ തൊടങ്ങി, അതോടെ ഉറക്കത്തിൽ നിന്നെഴുന്നേൽക്കേണ്ടിവന്നു. നവംബർ മാസമായിരുന്നതിനാൽ തണുപ്പിനെ പ്രതീക്ഷിക്കാൻ യാത്രക്ക് മുമ്പ് തന്നെ നിർദേശം തന്നിരുന്നു. അത്കൊണ്ട് തന്നെ ബറ്റാലിയൻ മുഖേന ഓരോരുത്തർക്കും തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റും ലഭിച്ചിരുന്നു. ഇനി എന്റെ ലഗ്ഗേജിൽ ഞാനതെവിടെയാണ് കുത്തിക്കയറ്റിയതെന്ന് മനസ്സിലാക്കി അത് പുറത്തെടുക്കണം. അല്പം ശ്രമകരമായ തപ്പലിനൊടുവിൽ ഞാനതിനെ കണ്ടെത്തി. അതിനെ വലിച്ചെടുത്തു ധരിച്ചു വീണ്ടും ശുദ്ധമായ നിദ്രയിൽപൂണ്ടു. പിന്നീട് ഇൻഡോർ എത്തുംവരെ ഞാനങ്ങനെ മൂടിപ്പുതച്ചുറങ്ങി. രാവിലെ ഒരു പത്തുമണിയായിക്കാണും ട്രെയിൻ ഇൻഡോർ ജംഗ്ഷനിൽ എത്തിച്ചേർന്നു. വണ്ടിയുടെ ടെർമിനലായതിനാൽ സാവധാനം അല്പം ആശ്വാസത്തോടെയാണിപ്പോ വണ്ടിയിറങ്ങുന്നത്. അവനവൻറെ ലഗേജെല്ലാമെടുത്ത് ഓരോരുത്തരും സ്റ്റേഷന് പുറത്തോട്ട് നീങ്ങി.

ഞങ്ങളെ സ്വീകരിക്കാനായി സ്റ്റേഷന്പുറത്ത് മധ്യപ്രദേശ് & ഛത്തീസ്‌ഗർഹ് ഡിറക്ടറേറ്റിന്റെ പ്രതിനിധികളായ പി.ഐ. സ്റ്റാഫുകളുണ്ടായിരുന്നു. ആതിഥേയരായ 14 & 15 എംപി-സിജി ബറ്റാലിയൻസ് ഏർപ്പാടാക്കിയ ബസുകളിലായിരുന്നു പിന്നീട്‌ സ്റ്റേഷനിൽ നിന്നും ക്യാമ്പ് സൈറ്റിലേക്കുള്ള ഞങ്ങളുടെ യാത്ര. ഇൻഡോർ നഗരമധ്യത്തിലൂടെയാണ് ആ യാത്ര. ഈ അടുത്ത കാലങ്ങളിൽ ഇൻഡോർ നഗരവൃത്തിയുടെ കാര്യത്തിൽ അല്പം മെച്ചപ്പെട്ടതാണെങ്കിലും അന്നിത്ര  വെടിപ്പൊന്നുമല്ല ആ നഗരം. പൊടിയും മൂടൽമഞ്ഞും പിന്നെ ട്രാഫിക്കിലെ പുകപടലങ്ങളുമൊക്കെയായി ആകെ മലിനപ്പെട്ടുകിടക്കുന്നു. അങ്ങനെ തിരക്കുപിടിച്ച നിരത്തും വണ്ടികളും ഒക്കെ പിന്നിട്ട് യാത്ര തുടർന്നു. ഞങ്ങളുടെ ബസ് ഡ്രൈവർ ആ ഇരുപത് കിലോമീറ്റർ ദൂരം ഏകദേശം ഒരു മണിക്കൂർ എടുത്തുകൊണ്ടാണ് പൂർത്തീകരിച്ചത്. ഞങ്ങൾ ക്യാമ്പിൽ എത്തിയിരിക്കുന്നു. ഇന്ന് മുതൽ അടുത്ത പത്ത്‌ പന്ത്രണ്ടു ദിവസം ഇവിടാണ് ഞങ്ങടെ വാസം. രെജിസ്ട്രേഷന് ശേഷം ഞങ്ങൾ എല്ലാവരും സാധനങ്ങളെല്ലാം എടുത്ത് കേരളം & ലക്ഷദ്വീപ് ഡിറക്ടറേറ്റിന് അനുവദിച്ചിരിക്കുന്ന ബാരക്കിലേക്ക് പോയി, പെൺകുട്ടികൾ അവർക്കനുവദിച്ചിരുന്ന ബാരക്കിലോട്ടും നീങ്ങി.

ബാരക്കിൽ സാധനങ്ങളെല്ലാം ഇറക്കിവെച്ചിട്ട് ഞങ്ങളെല്ലാം ഒന്ന് കുളിച്ചു ഫ്രഷായി. ബാത്രൂം ഏരിയ എല്ലാം വിശാലമാണ്, 10 പേർ ഒക്കെ ഒരുമിച്ച് കുളിക്കും. ഇനി ചിലരാകട്ടെ ക്യാമ്പ് കഴിയുന്നതുവരെ കുളിയറിയത്തില്ല. ഞങ്ങളുടെ റെസിഡൻസ് ബാരക്കിൽ ഞങ്ങൾ കെ&എൽ ഡിറക്ടറേറ്റിന് പുറമേ ആന്ധ്രാപ്രദേശ് ടീമും തമിഴ്നാട് ടീമുമുണ്ട്. മൊത്തത്തിൽ സൗത്തിന്ത്യയെ മാറ്റിനിർത്തിയതാണെന്ന് തോന്നിപ്പോവും. ഇവരൊക്കെയായിരുന്നത് കൊണ്ട് തന്നെ ബാരക്കിലെ സൗഹൃദങ്ങളിലെ ചർച്ച തമിഴ് തെലുങ്ക് സിനിമകളൊക്കെയായിരുന്നു. എല്ലാവരും പരസ്പരം നല്ലവണ്ണം പരിചയപ്പെട്ടു, ഒരുപാട് നല്ല പുതിയ സൗഹൃദങ്ങൾ. ആദ്യദിനം പ്രാതലും ഉച്ചഭക്ഷണവും ഒരുമിച്ചായിരുന്നു. സിംപിളായിപ്പറഞ്ഞാൽ ബ്രഞ്ചാക്കിക്കഴിച്ചു, ദാൽ ചാവലും ചപ്പാത്തിയുമൊക്കെയാണ് കഴിക്കാൻ. ആദ്യദിനങ്ങളിൽ ഭക്ഷണം കഴിപ്പ് ചടങ്ങുമാത്രമായി തോന്നിയിരുന്നെങ്കിലും പിന്നീടത് ഇഷ്ടപ്പെട്ടുതുടങ്ങി. നോൺവെജുകാർക്കിടക്കിടെ ചിക്കൻ കറിയും വന്നു തുടങ്ങി, നോർത്തിൽ നോൺവെജെന്നാൽ ചിക്കനാണ് പ്രധാനപുളളി. മീനൊന്നും കിട്ടാൻ കൊതിച്ചിട്ടൊരുതരവുമില്ല, സഹിച്ചേ തീരൂ. ബ്രേക്‌ഫാസ്റ്, ലഞ്ച്‌ , ഡിന്നർ എന്നിവക്ക് പുറമെ രാവിലത്തെ ബെഡ്കോഫിയും വൈകീട്ടത്തെ ചായയും കൂടെ ആസ്വദിച്ച് തുടങ്ങി. ക്യാമ്പിൻറെ മറ്റു തിരക്കിട്ട പ്രവർത്തനങ്ങളിൽ നിന്ന് വൈകുന്നേരത്തെ ചായയുടെ കൂടെ കിട്ടുന്ന അൺലിമിറ്റഡ് പാനിപൂരി ഒരു ആസ്വാദനം തന്നെയായിരുന്നു.

ഓരോ ദിവസവും ഫുൾ ക്യാമ്പ് പാർട്ടിസിപ്പന്റ്‌സിന്റെ ഒരു മീറ്റിംഗുണ്ടാവും. ശേഷം പരേഡ് ട്രെയിനിങ്, പിടി ട്രെയിനിങ്, വെപ്പൺ ട്രെയിനിങ്, മാപ് റീഡിങ്, ബി എക്സാം ട്രെയിനിങ്, സി എക്സാം ട്രെയിനിങ്, എസ് എസ് ബി ട്രെയിനിങ്, കൾച്ചറൽ പ്രോഗ്രാംസ്, ഗെയിംസ്, അങ്ങനെ തുടങ്ങി നീണ്ട സെഷനുകളാണ്. എല്ലാം നന്നായി ആസ്വദിക്കാൻ കഴിയുന്നവയാണ്, ചില പണിഷ്‌മെന്റുകൾ ഒഴികെ. എല്ലാ സെഷനുകൾക്കും ശേഷം വൈകീട്ട് കൃത്യം ആറുമണിക്ക് റോൾകാളിനുള്ള വിസിലുവരും. വിളിച്ചു മുപ്പത് സെക്കന്റിനുള്ളിൽ റോൾകാളിൽ ഹാജരായിരിക്കണം, ഇല്ലെങ്കിൽ പണിഷ്മെന്റ് ഏറ്റുവാങ്ങണം. ഇക്കാരണത്താൽ തന്നെ സമയനിഷ്ടയുടെ പ്രാധാന്യം എനിക്ക് മനസ്സിലാക്കിത്തന്നതിൽ എൻസിസിക്ക്‌ മുഖ്യ പങ്കുണ്ട്. പണിഷ്മെന്റുകൾ പലതരത്തിലുള്ളവ ചെയ്തനുഭവിച്ചിട്ടുമുണ്ട്. അതിൽ സാധാരണ പുഷ്അപ് പുള്ളപ്പ് മുതൽ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന മഹാരാജാ & ഹനുമാൻ പൊസിഷനുകൾ വരെയുണ്ട്. പലപ്പോഴും ഇതൊക്കെ ഏറ്റുവാങ്ങുമ്പോൾ അത് നൽകിക്കൊണ്ടിരുന്നു പിഐ സ്റ്റാഫുകളായ സാറന്മാരെ പ്രാഗാറുണ്ടായിരുന്നു. പിന്നീടതെല്ലാം ആസ്വാദനമായിമാത്രം കണ്ടപ്പോൾ വെറും രസമായും സ്പോർട്സ്മാൻ സ്പിരിറ്റുമൊക്കെയായി മാറി.

ഇത്തരം ഒരു നാഷണൽ ഇൻറ്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തത് കൊണ്ട് തന്നെ ഒരുപാട് സംസ്ഥാനങ്ങളിലെ വിവിധങ്ങളായ കൂട്ടുകാരെയും അവരുടെ കൾചെറുകളേയും ഒരുമിച്ച് അടുത്തറിയാൻ അവസരമുണ്ടായി. തെക്കേഇന്ത്യയിലെ നാല് സംസ്ഥാനങ്ങൾക് പുറമെ
ഇന്ത്യയുടെ വടക്ക് നിന്ന് ജമ്മു, ഹിമാചൽ, ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, കിഴക്ക് നിന്ന് ജാർഖണ്ഡ്, പശ്ചിമ ബെംഗാൾ  , ആസാം പടിഞ്ഞാറുനിന്ന് ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി പതിനേഴു ഡിറക്ടറേറ്റുകളുടെ ഒരു സംഗമമായിരുന്നു ആ ക്യാമ്പ്. ഇവരിലെ മിക്ക ടീമുകളുമായും പ്രവർത്തിക്കാനും നല്ല സൗഹൃദങ്ങൾ സൃഷ്ടിക്കാനും സാധിച്ചു. ജമ്മു ടീമിൽ ഉണ്ടായിരുന്ന വരുൺസിങ് ഈയിടെ അവൻ്റെ കല്യാണത്തിന് ക്ഷണിക്കാൻ വേണ്ടി വിളിച്ചിരുന്നു. അവനെക്കൂടാതെ ജമ്മുടീമിലെത്തന്നെ മുബാറക് എൻ്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. ക്യാമ്പിനിടയിലെ ഒരു വെള്ളിയാഴ്ച ദിവസം ജുമുഅ നമസ്കാരത്തിന്  പള്ളിയിൽ പോകാൻ പറ്റാതിരുന്നതിൽ എന്റടുത്തു വന്നു കരഞ്ഞിരുന്ന മുബാറക്കിനെ ഞാനോർക്കുന്നു. അവൻ എന്നേക്കാൾ അത്യാവശ്യം മതവിഷയങ്ങളിൽ തല്പരനായിരുന്നു. ക്യാമ്പ് കോഡിനേറ്റിംഗ് ഓഫീസെഴ്‌സിലൊരാളായ മനീഷ് ഗുപ്ത ആദ്യം ഞങ്ങൾ പള്ളിയിൽ പോവാൻ താൽപര്യമുള്ളവരെ വെള്ളിയാഴ്ച പള്ളിയിൽ കൊണ്ടാക്കിത്തരാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് വേറെ ചില തടസ്സങ്ങൾ കാരണം അത് നടക്കാതെ പോയി.

ക്യാമ്പിലുടനീളം സന്തോഷിച്ചും ചിരിച്ചും കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ഒരു ദിവസം പണിഷ്‌മെന്റിന്റെ ദിനമായിരുന്നു. ക്യാമ്പിൻറെ അഞ്ചാം  നാളിലായിരുന്നു അതു സംഭവിച്ചത്. അന്നേ ദിവസം റോൾകാൾനു വിളിച്ചപ്പോൾ  വൈകിയെന്നാരോപിച്ചായിരുന്നു ശിക്ഷ. ഹനുമാൻ പൊസിഷനും മഹാരാജ പൊസിഷനുമൊക്കെ ചെയ്യേണ്ടിവന്നു അന്ന്. കേരളം കൂട്ടത്തോടെ പണിഷ്മെന്റ് വാങ്ങുന്നത് കണ്ടുചിരിച്ചിരുന്ന ചില ഉത്തരേന്ത്യൻ സുഹൃത്തുക്കളെ അന്നാദ്യമായി ഞാൻ ശ്രദ്ധിച്ചു. എല്ലായിടത്തും ഇത്തരം സഭ്യതയില്ലാത്ത ആളുകളെ കാണാൻ സാധിക്കുമല്ലോ! മഹാരാജായെന്നാൽ ചരൽ നിറഞ്ഞ മണ്ണിൽ നെറ്റിയും കാലിൻറെ ട്ടോയും മാത്രം കുത്തിനിറുത്തി ബാക്കിവരുന്ന ശരീര ഭാഗം ഉയർത്തിപ്പിടിക്കലാണ്. ഇതിൽ നിന്നും എന്തെങ്കിലും അനക്കം സംഭവിച്ചാൽ കൂടിയ ഇനം പണിഷ്മെന്റ് വേറെക്കിട്ടും. പണിതരുന്ന പിഐ ഓഫീസർമാർ ഡൌൺ പറയുന്നത് വരെ ഒരേ പൊസിഷനിൽ അനങ്ങാതെ നിൽക്കണം. വേദന സഹിക്കെട്ട് ശരീരം അനങ്ങിയ കൂട്ടത്തിലെ രണ്ടു പേർക്ക് പിന്നീട് കൊടുത്തത് ഹനുമാൻ പൊസിഷനായിരുന്നു. അതെന്താണെന്ന് വെച്ചാൽ തലയും കാലും നിലത്തു നിന്ന് ഉയർത്തിപ്പിടിച്ച കമഴ്ന്നു കിടക്കണം, വയർ മാത്രം നിലത്ത് തട്ടാൻ പാടുള്ളൂ. തീർന്നില്ല, എന്നിട്ട് വലത് കൈ ഹനുമാൻ ഹിമാലയം എടുത്തു കൊണ്ടുപോകുന്ന പോലെ ഉയർത്തിപ്പിടിക്കണം. ഏകദേശം അരമണിക്കൂറോളം അവർ ഞങ്ങളെ ആ ചരൽ നിറഞ്ഞ മൈദാനത്തു അങ്ങനെ നിറുത്തി. കാര്യമൊന്നുമിണ്ടായിട്ടല്ല, വേദന സഹിക്കെട്ടുതുടങ്ങിയപ്പോൾ മനസ്സിൽ മലയാളത്തിൽ പച്ചത്തെറിയൊക്കെ പറഞ്ഞു. ആ ദിവസം നെറ്റിയിൽ നിന്നും ചോരപൊടിഞ്  മുറിവായിരുന്നതിനാൽ ഉറക്കം മര്യാദക്കായിരുന്നില്ല. എന്തിരുന്നാലും ബാരക്കിലെ ആന്ധ്ര-തമിഴ് സുഹൃത്തുക്കൾ ഞങ്ങളെ ആശ്വസിപ്പിച്ചിരുന്നു. ഏത് പണിഷ്‌മെന്റും ഏറ്റെടുക്കാനുള്ള ഒരു മനക്കട്ടി വന്നത് അന്നു രാത്രിയായിരുന്നു. പിറ്റേ ദിവസം എല്ലാം മറന്നു ഞങ്ങൾ ബാക് ടു നോർമൽ ആയി.

അങ്ങനെ പലപുതിയ സുഹൃത്തുക്കൾക്കുമൊപ്പം രസകരമായതും അല്ലാത്തതുമായ അനുഭവങ്ങൾ ഒക്കെയായി ക്യാമ്പങ്ങനെ മുന്നോട്ട് പോകുകയായിരുന്നു. ക്യാമ്പിൻറെ ആദ്യ പകുതി പിന്നിട്ടു. അടുത്ത അഞ്ച് ദിവസങ്ങൾ കൾച്ചറൽ പ്രോഗ്രാംസ്, ഗെയിംസ് കോമ്പറ്റിഷൻസ്, പിക്നിക് എല്ലാമായാണ് പ്ലാൻ ചെയ്‌ത്‌ വെച്ചിരിക്കുന്നത്. ക്യാമ്പിൻറെ ഏഴാം ദിനവും എട്ടാം ദിനവും പിക്‌നിക്കിനുള്ളതാണ്. അതിൻ്റെ ഭാഗമായി ഞങ്ങൾ ആദ്യം സത്പുര പർവ്വതനിരയിലെ മാൻഡുവാണ് ആദ്യം തെരെഞ്ഞെടുത്തത്. അവിടത്തെ ഹില്സ്റ്റേഷനിൽ ഇന്നുള്ള വ്യുവും മലനിരയിലെ കോട്ടയും കണ്ട് ഞങ്ങൾ മലയിറങ്ങി. പിന്നീട് ഉജ്ജയിനിൽ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങൾ സന്ദര്ശിക്കയുണ്ടായി. മഹാകാലേശ്വർ ക്ഷേത്രവും കാലഭൈരവക്ഷേത്രവും. ഇതിൽ ഭൈരവക്ഷേത്രം പ്രശസ്ഥമായിരിക്കുന്നത് അവിടത്തെ ക്ഷേത്രത്തിലെ മദ്യത്തിന്റെ സാന്നിദ്യം കൊണ്ടാണ്. പിന്നീട് മൗ മിലിറ്ററി മ്യൂസിയവും മൗവ്വിലെത്തന്നെ അംബേദ്ക്കറുടെ ക്ഷേത്രവും വിസിറ്റ് ചെയ്തു ഞങ്ങൾ.

ക്യാമ്പിന്റെ ഒമ്പതാം ദിനവും പത്താം ദിനവും കൾച്ചറൽ പ്രോഗ്രാംസിനുള്ളതായിരുന്നു. കൾച്ചറൽ പ്രോഗ്രാംസും സ്പോർട്സും സംയുക്തമായി പോയിൻറ് നിലയിൽ ക്രമീകരിച്ചു ഡിറക്ടറേറ്റികൾ തമ്മിലുള്ള മത്സരരീതിയിലാക്കിയായിരുന്നു നടത്തിപ്പ്. കൾച്ചറൽ പ്രോഗ്രാംസ്ൻറെ  മത്സരയിനങ്ങളിൽ ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ്, ഇലോക്യൂഷൻ കോമ്പറ്റിഷൻ, ക്വിസ് കോമ്പറ്റിഷൻ, പോസ്റ്റർ ഡിസൈനിങ്‌ കോമ്പറ്റിഷൻ, എസ്സയ് കോമ്പറ്റിഷൻ തുടങ്ങിയവയൊക്കെയായിരുന്നു. കേരളം & ലക്ഷദ്വീപ് ഡിറക്ടറേറ്റി ന്റെ ബാനറിൽ മത്സരത്തിനിറങ്ങിയ ഞങ്ങളടക്കം ബാക്കിയുള്ള ഡിറക്ടറേറ്റികളും അതിഗംഭീര മത്സരപരിപാടികൾ തന്നെ പ്ലാൻ ചെയ്തു. അങ്ങനെ ക്യാമ്പിന്റെ തുടക്കദിവസം മുതലുള്ള ഞങ്ങളുടെ പ്രാക്ടീസിന് ഫലം കണ്ടെന്നോണം ആൺകുട്ടികൾ വഞ്ചിപ്പാട്ടിലും (ട്രഡീഷണൽ ഗ്രൂപ്പ് സോങ് ഐറ്റം) പെൺകുട്ടികൾ തിരുവാതിരയിലും (ട്രഡീഷണൽ ഗ്രൂപ്പ് ഡാൻസ് ഐറ്റം) ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി. സദസ്സിന്റെ നിറഞ്ഞ കയ്യടി ഞങ്ങൾക്കെല്ലാർക്കും സന്തോഷവും നൽകുന്നതായിരുന്നു. മാത്രമല്ല, തിരുവാതിര നമ്മുടെ ട്രഡീഷണൽ സെറ്റ് സാരിയുടുത്ത് തകർത്തു ചെയ്തിരുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് പ്രൊപോസൽസിന്റെ പെരുമഴതന്നെയുണ്ടായിരുന്നു നമ്മുടെ പെൺകുട്ടികൾക്ക്. കൂടാതെ അക്ഷയ് പ്രസംഗമത്സരത്തിലും ഫസ്റ്റ് പ്രൈസ് നേടി. കൂടാതെ ഞാനും അക്ഷയും അടങ്ങുന്ന ക്വിസ് കോമ്പറ്റിഷൻ ടീം രണ്ടാമതായി ഫിനിഷ് ചെയ്തു. നൗഷിദയും ജിനുവും യഥാക്രമം എസ്സെയിലും പോസ്റ്റർ ഡിസൈനിങ്ങിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇതോടെ പോയിന്റ് പട്ടികയിൽ ഒരെതിരാളിയില്ലാതെ കേരളം & ലക്ഷദ്വീപ് DTE ടീം കത്തിക്കയറി. പക്ഷെ, കൾച്ചറൽ പ്രോഗ്രാംസിൽ ഉണ്ടായിരുന്ന ആ വീര്യം ഗെയിംസിൽ ഞങ്ങൾക് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. പതിനൊന്നാം ദിനം വോളീബോൾ & വടംവലി ആയിരുന്നു പ്രധാന ഗെയിംസ് ഇവന്റുകൾ. വോളിബാളിൽ  ആദ്യ രണ്ടു കളികൾ ജയിച്ചെങ്കിലും പ്രൈസൊന്നും നേടാനായില്ല. വടംവലിയിലാകട്ടെ ആദ്യ കളിയിൽ തന്നെ ജാർഖണ്ഡിനോട് പൊട്ടിപ്പുറത്തായി. എല്ലാ മത്സരങ്ങൾക്കുമവസാനം ഫൈനൽ പോയിൻറ് നിലയിൽ കര്ണാടകത്തിനോട് നേരിയ മുൻതൂക്കമുണ്ടായിരുന്ന കേരളം തന്നെ ഓവറോൾ അടിച്ചു. ഞങ്ങളതങ്ങു തീർത്തും ആഘോഷിച്ചു.

അങ്ങനെ ക്യാമ്പിന്റെ അവസാന ദിവസം വന്നെത്തി. ഉച്ചക്കത്തെ "ബഡാഖാന" യാണ് അന്നത്തെ പ്രധാന താരം. വയറുനിറയെ ഭാക്ഷണോം കഴിച്ചു ക്യാമ്പ്കിറ്റും വാങ്ങി തിരിച്ച്‌ നാട്ടിൽ പോരാനൊരുങ്ങുമ്പോഴാണ് ക്യാമ്പിന്റെ വൈബും സൗഹൃദങ്ങളും മിസ് ചെയ്യാൻ പോവാണെന്നുള്ള ബോധ്യം വന്നത്. അപ്പഴാണ്  ഹ്രസ്വമായ സൗഹൃദങ്ങളുടെ വിലയറിയുന്നത്. തമിഴ് ടീം ആയിരുന്നു ഞങ്ങളോട് ഏറ്റവും അടുത്തിരുന്നത് എന്നത് കൊണ്ട് തന്നെ അവരെയാണ് ഏറ്റവും മിസ് ചെയ്യാൻ പോകുന്നത്. തൃച്ചി ഗ്രൂപ്പിൽ നിന്നുള്ളവരാണവർ. അവരിലെ മുത്തുവും ആരിഫും കരച്ചിൽ തൊടങ്ങി, ഞങ്ങളെല്ലാരേം കെട്ടിപിടിച്ചു പരസ്‌പരം ആശ്വാസവാക് പറഞ്ഞിട്ടു. "കോഴിക്കോടും തൃച്ചിയും അധികം ദൂരന്നുല്ലല്ലോ, കാണാൻ അങ്ങോട്ടുമിങ്ങോട്ടും വരാൻ സൗകര്യമുണ്ടല്ലോ  എപ്പഴും" എന്നൊക്കെ അങ്ങ് പരസ്പരം പറഞ്ഞാശ്വസിച്ചു. പിന്നെ ആ പന്ത്രണ്ടു ദിവസ ക്യാമ്പിനോടും മൂല്യവത്തായ ചില സൗഹൃദങ്ങളോടും യാത്രപറഞ്ഞു വികാരനിര്ഭരമായി  റെയിൽവേ സ്റ്റേഷനിലേക്കായി ഞങ്ങൾ ബസ് കയറി.

പിന്നീട് ആ ക്യാമ്പിലെ ഓരോ അമൂല്യമായ ഓർമകളും പേറി ഇൻഡോർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും മുംബൈയിലെ കല്യാണിലേക്കും അവിടന്ന് കോഴിക്കോട്ടേക്കുമായി ഞങ്ങൾ ട്രെയിൻ കയറി. ഇത്തവണ ഓരോരുത്തർക്കും ബുക്ഡ് സീറ്റുണ്ടായിരുന്നു. എന്നാൽ ക്യാമ്പോർമ്മകളിലെ വേർപിരിയലിന്റെ സങ്കടമവിടെ ബാക്കിയായ് നിന്ന്‌ വിതുമ്പുന്നുണ്ടായിരുന്നു...


Comments

Popular posts from this blog

ഔ ന്റെ കുദരേ അൻക്ക് പിരാന്താണ്!!

GrADS: Some useful prerequisite scripts - basemap.gs